Friday, 27 January 2012

'കാസനോവ'.....review

'ഉദയനാണ്‌ താരം', 'ഇവിടം സ്വര്‍ഗമാണ്‌' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും (മലയാളത്തില്‍ ഏതെങ്കിലുമൊക്കെ അക്ഷരങ്ങള്‍ ഇരട്ടിക്കുന്നുണ്ടോ ആവോ!) ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്‌ 'കാസനോവ' (അംഗലേയത്തില്‍ Casanovva, അതു വായിച്ചാല്‍ 'കാസനോവ്വ'! 'കോണ്‍ഫിഡന്റ് കാസനോവ' എന്നാണ്‌ ചിത്രത്തിന്റെ മുഴുവന്‍ പേരെന്നുമുണ്ട്.) ഡോ. സി.ജെ. റോയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്‌ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കി പൂര്‍ത്തിയാക്കിയ ഈ ഹെവി ബജറ്റ്  ചിത്രത്തിനുവേണ്ടി പണമിറക്കി; കോണ്‍ഫിഡന്റ് എന്റര്‍ടൈന്മെന്റിന്റെയും ആശിര്‍വാദ് സിനിമാസിന്റെയും സം‍യുക്ത ബാനറില്‍ ചിത്രം പുറത്തെത്തിച്ചിരിക്കുന്നത്. പോയവര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങി ഹിറ്റ് ചിത്രമായി മാറിയ 'ട്രാഫിക്കി'ന്റെ രചയിതാക്കള്‍, ബോബി-സഞ്ജയ് ദ്വയമാണ്‌ ചിത്രത്തിന്റെ തിരക്കഥ / സംഭാഷണ രചന എന്നതു കൂടിയാവുമ്പോള്‍ ചലച്ചിത്രാസ്വാദകരുടെ പ്രതീക്ഷകള്‍ മാനം മുട്ടുന്നു. എന്നാല്‍ സിനിമ തുടങ്ങി അല്‍പം കഴിയുന്നതോടെ അത്തരം പ്രതീക്ഷകളൊക്കെ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ തകര്‍ന്നടിയുകയാണ്. സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍ക്കു വേണ്ടിയെന്ന പേരില്‍ താര ജാഡയുടെ പ്രദര്‍ശനമായി ചിത്രം മാറുമ്പോള്‍, 'ഫാനാ'യി കാണുവാനെത്തി അങ്ങിനെയല്ലാതാവുന്നവരുടെ നിരാശയില്‍ നിന്നുയര്‍ന്നു കേട്ട ചില കമന്റുകള്‍ മാത്രമാണ്‌ തിയേറ്ററിനുള്ളില്‍ ആശ്വാസമായത്!
ആകെത്തുക     : 2.50 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 1.00 / 10
: 2.00 / 10
: 2.00 / 10
: 3.00 / 05
: 2.00 / 05
കഥയില്ലായ്‍മയാണ്‌ ഈ ചിത്രത്തിന്റെ കഥയെന്നു പറയാം. രണ്ടേമുക്കാല്‍ മണിക്കൂര്‍ കാസനോവ എന്നൊരു കഥാപാത്രത്തെക്കുറിച്ച് ഒന്നിടവിട്ട സീനുകളില്‍ ആരെങ്കിലുമൊക്കെ ഘോരഘോരം പ്രസംഗിക്കുകയും അതിലപ്പുറം അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വര്‍ണശബളമായി കാട്ടുകയും ചെയ്യലാണ്‌ ചിത്രം. എന്നിട്ടോ, പ്രസക്തമായ ഒരു മനസിലാക്കലും ആ കഥാപാത്രത്തെക്കുറിച്ച് കാണികള്‍ക്ക് കിട്ടുന്നില്ല. നായകന്റെ ഗതി ഇതാവുമ്പോള്‍ മറ്റു കഥാപാത്രങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! നായകന്റെയും വില്ലന്മാരുടെയുമൊക്കെ നീണ്ട അവതരണത്തിനു ശേഷം കഥയാരംഭിച്ച് ഇടവേളയിലെത്തുമ്പോള്‍ ഉണ്ടാക്കുന്ന ചെറിയൊരു ആകാംക്ഷമാത്രമാണ്‌ ഈയൊരു റൊമാന്റിക് - ആക്ഷന്‍ - ത്രില്ലര്‍ ചിത്രത്തിലെ എടുത്തു പറയാവുന്നൊരു സംഗതി. നീണ്ട സംഭാഷണങ്ങളും ആത്മഗതങ്ങളും ഒക്കെയായി ഒരു കഥാപ്രസംഗം പോലെ ചിത്രം പറഞ്ഞു തീരുമ്പോള്‍, തിയേറ്ററില്‍ നിന്നുമെങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതിയെന്ന മാനസികാവസ്ഥയില്‍ കാണികളുമെത്തിയിരിക്കും. പ്രമേയത്തിന്‌ പുതുമയൊക്കെ അവകാശപ്പെടാമെങ്കിലും അതുപോലും അവതരണത്തിലെ പിടിപ്പുകേട് കാരണമായി അപ്രസക്തമാവുന്നു. ബോബിയും സഞ്ജയും എഴുതി ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മോശം, സംവിധായകനെന്ന നിലയില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ തീര്‍ത്തും ശുഷ്കമായ ചിത്രം; കുറഞ്ഞപക്ഷം ഇവരുടെയൊക്കെ അടുത്ത ചിത്രം വരെയെങ്കിലും ഈ പട്ടങ്ങള്‍ 'കാസനോവ'യ്‍ക്ക് സ്വന്തം!

Cast & Crew
Casanovva
Directed by
Rosshan Andrrews
Produced by
Dr. C.J. Roy, Antony Perumbavoor
Story / Screenplay, Dialogues by
Rosshan Andrrews / Bobby-Sanjay
Starring
Mohanlal, Shriya Saran, Lakshmi Rai, Sanjana, Roma Asrani, Shankar, Jagathy Sreekumar, Lalu Alex, Riyaz Khan, Nova Krishnan etc.
Cinematography (Camera) by
Jim Ganesh
Editing by
Mahesh Narayanan
Production Design (Art) by
Sunil Babu
Background Score by
Gopi Sundar
Music by
Alphonse Joseph, Gopi Sundar, Gowry Lakshmi
Lyrics by
Gireesh Puthencherry, Vayalar Sarathchandra Varma, Gowry Lakshmi
Make-Up by
P.V. Shanker
Costumes by
Sai
Choreography by
Acharya, Kalyan
Action (Stunts / Thrills) by
Allan Amin
Banner
Confident Entertainment, Aashirvad Cinemas
അശ്ലീലച്ചുവയുള്ള ചില സംഭാഷണങ്ങള്‍ തിയേറ്ററില്‍ ചിരിയുയര്‍ത്തുന്നുണ്ട്. കാസനോവയെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ വ്യക്തിജീവിതവുമായി അവയൊക്കെ ചേര്‍ത്തുകാണുന്നതു കൊണ്ടല്ലേ ചിരിയുയരുന്നത് എന്നാണ്‌ സംശയം. ഇതിനു മുന്‍പ് 'റെഡ് ചില്ലീസി'ലും 'സാഗര്‍ ഏലിയാസ് ജാക്കിയി'ലും ഒക്കെ കണ്ട പോലെ സ്യൂട്ടും കോട്ടുമൊക്കെയിട്ട് തെക്കുവടക്കു നടക്കുക എന്നല്ലാതെ കാസനോവയാകുവാന്‍ കാര്യമായ ശ്രമമൊന്നും ലാലിന്റെ ഭാഗത്തു നിന്നുമില്ല. ലക്ഷ്മി റായ്, ശ്രിയ ശരണ്‍, റോമ, സഞ്ജന ഇങ്ങിനെ നീളുന്ന നായികമാരുടെ നിരയില്‍ ശ്രിയയുടെ കഥാപാത്രത്തിനു മാത്രം ഒരല്‍പം പ്രാധാന്യം ചിത്രത്തില്‍ ലഭിക്കുന്നുണ്ട്. മറ്റുള്ള നായികമാരുടെ കാര്യമെന്നതു പോലെ ജഗതി ശ്രീകുമാര്‍, ശങ്കര്‍, ലാലു അലക്സ് തുടങ്ങിയവരൊക്കെ പേരിനു കഥാപാത്രങ്ങളാവുന്നു എന്നു മാത്രം. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായി ചിത്രത്തിലെത്തുന്ന റിയാസ് ഖാന്‍ കാണികളെ ചിരിപ്പിക്കും, സംവിധായകനോ നടനോ അങ്ങിനെ ഉദ്ദേശിച്ചിരിക്കില്ലെങ്കിലും!

ദുബായ് നഗരവും അവിടുത്തെ കെട്ടിടസമുച്ചയങ്ങളും മറ്റുമാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍‍. വൈഡ് ആംഗിള്‍ ഷോട്ടുകളില്‍ ഇവയൊക്കെ കാണുമ്പോഴുള്ള രസം ഒഴിച്ചു നിര്‍ത്തിയാല്‍ ഛായാഗ്രാഹകനെന്ന നിലയില്‍ ജിം ഗണേഷ് അധികമായൊന്നും ചെയ്തിട്ടില്ലെന്നു പറയാം. സംഘട്ടന രംഗങ്ങളോ, ചേസിംഗ് രംഗങ്ങളോ അല്ലെങ്കില്‍ മറ്റ് ത്രില്ലുകളോ ഒന്നും അവ ഉദ്ദേശിക്കുന്ന ഉദ്വേഗമൊന്നും പൂര്‍ണമായി നല്‍കുന്നുമില്ല. മഹേഷ് നാരായണന്റെ ചിത്രസന്നിവേശത്തിനുമുണ്ട് ഈയൊരു കുറവില്‍ പങ്ക്. ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്ന കുഴല്‍വിളിയെ അനുസ്‍മരിപ്പിച്ച് ഗോപി സുന്ദര്‍ തയ്യാറാക്കിയിരിക്കുന്ന പശ്ചാത്തലസംഗീതം ചിത്രത്തിനുതകുന്നു. സ്ഥലം ദുബായ്, മിക്കവാറും എല്ലായിടങ്ങളും കാഴ്ചയ്ക്ക് മനോഹരം; കലാസംവിധായകന്‍ സുനില്‍ ബാബുവിന്‌ കാര്യമായി മിനക്കെടേണ്ടി വന്നിട്ടില്ലെന്നുറപ്പ്. അഭിനേതാക്കളെ, വിശിഷ്യാ നായകനെ കഴിയുന്നത്ര മോടിയോടെ കാണിക്കുക എന്ന ദൗത്യത്തില്‍ സായിയും (വസ്‍ത്രാലങ്കാരം) പി.വി. ശങ്കറുമൊക്കെ (ചമയം) മനുഷ്യസാധ്യമാവുന്ന തരത്തിലൊക്കെ യത്നിച്ചിട്ടുണ്ട്. ചിത്രത്തിലൊരിടത്ത് നായികയിലൊരാള്‍ പറയുന്നു, ഇരുപത്തിയൊന്‍പത് വയസുള്ളൊരു പയ്യനെ അവള്‍ പ്രായക്കൂടുതലെന്ന പേരില്‍ തിരസ്കരിച്ചെന്ന്. എന്നാലോ, അവള്‍ക്കും പ്രണയം കാസനോവയോട്. കാസനോവയ്‍ക്ക് പ്രായം ഇരുപത്തിയൊന്‍പത് ആയിട്ടില്ല എന്ന് വ്യംഗ്യമായി സൂചിപ്പിച്ചതാണോ ഇതെന്ന് സംശയിച്ചാല്‍‍‍; സായിയും പി.വി. ശങ്കറുമൊക്കെ ഇനിയുമേറെ അധ്വാനിച്ചാലും ആ ഒരു പ്രായത്തിലേക്ക് ഈ നായകനെ എത്തിക്കുവാന്‍ സാധിക്കുമെന്ന് കരുതുവാനും വയ്യ!

'ധൂം' ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയനായ സ്റ്റണ്ട് സംവിധായകന്‍ അലന്‍ അമീനാണ്‌ ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ മലയാള ചിത്രങ്ങളില്‍ കാണുവാന്‍ കിട്ടുന്ന സംഘട്ടന രംഗങ്ങളെ അപേക്ഷിച്ച് കയറില്‍ തൂങ്ങിയുള്ള പ്രകടനമാവാതെ ഇവയൊരുക്കുവാന്‍ സാധിച്ചു എന്നതൊരു മെച്ചമായി പറയാം. പക്ഷെ, ബോളിവുഡ് / ഹോളിവുഡ് ചിത്രങ്ങളിലെ സമാന രംഗങ്ങളുമായുള്ള ഒരു താരതമ്യത്തിനു മുതിര്‍ന്നാല്‍ അത് പരിഹാസ്യമാവുകയും ചെയ്യും. മര്യാദയ്‍ക്ക് നടക്കാവുന്ന ഇടങ്ങളില്‍ പോലും എന്തിനാണ്‌ ചിത്രത്തിലെ വില്ലന്മാര്‍ ഉരുണ്ടുമറിഞ്ഞും ചുവരിലൂടെ ഓടിയുമൊക്കെ നീങ്ങുന്നതെന്ന് ഈ രംഗങ്ങളില്‍ മനസിലാവാതെയുമുണ്ട്.

ഗൗരി ലക്ഷ്മി എഴുതി ഗോപി സുന്ദറിനോടൊപ്പം ഈണമിട്ട "സഖിയേ! കണ്മുനകളില്‍..." എന്ന ഗാനമാണ്‌ ആല്‍ബത്തില്‍ ശ്രദ്ധേയമായ ഗാനം. ഈ ഗാനം ചിത്രത്തില്‍ പക്ഷെ ഉള്‍പ്പെട്ടിട്ടില്ല. കാര്യമായ പ്രാധാന്യമോ മികവോ പറയുവാനില്ലാത്ത മറ്റു ഗാനങ്ങളൊക്കെ കാണുവാനുമുണ്ട്. മിച്ചമുള്ളവയില്‍ കാര്‍ത്തിക്ക്, വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്, രൂപ, കല്യാണി തുടങ്ങിയവരെല്ലാവരും ചേര്‍ന്ന് പാടിയിരിക്കുന്ന "ഓമനിച്ചുമ്മവെയ്‍ക്കുന്ന..." എന്ന ഗാനമാണ്‌ പിന്നെയും മികവു പുലര്‍ത്തുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയതാണ്‌ ഈ ഗാനം. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതി അല്‍ഫോണ്‍സ് ഈണം നല്‍കി സയനോര പാടിയ "കണ്ണാ നീയോ..." എന്ന ടൈറ്റില്‍ ഗാനമുള്‍പ്പടെയുള്ള മറ്റുള്ളവയൊക്കെ ക്ഷമ പരീക്ഷിക്കുവാന്‍ മാത്രം ഉതകുന്നവയാണ്‌. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണവേഷം കണ്ട് പ്രചോദിതനായാണോ എന്നറിയില്ല, ആ ഗാനരംഗത്തില്‍ ഓടക്കുഴലും പിടിച്ച് മയില്‍പ്പീലിയും ചൂടി മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നുണ്ട്!

പറഞ്ഞു വരുമ്പോള്‍ കാസനോവ ഒരു പൂക്കച്ചവടക്കാരനാണ്‌. കച്ചവടം നടത്തുന്നത് മോഹന്‍ലാലായതിനാല്‍ നിരവധിരാജ്യങ്ങളില്‍ ശൃംഘലകളുള്ള, ആഗോളതലത്തില്‍ പൂക്കളുടെ കച്ചവടം നിയന്ത്രിക്കുന്ന ഒരു മൊത്തവ്യാപാരിയായി ആ പൂക്കച്ചവടക്കാരന്‍ മാറുന്നു. നിന്നു തിരിയാന്‍ സമയമില്ലാത്തത്രയും തിരക്കുകള്‍ക്ക് നടുവിലുമാണ്‌ കക്ഷി. കാര്യങ്ങളൊക്കെ ശരി, പക്ഷെ ഇവയൊന്നും വിശ്വസനീയമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌ ചിത്രത്തിന്റെ പ്രധാന പരാധീനത. നാല്‍വര്‍ സംഘത്തിന്റെ മോഷണങ്ങള്‍, ഇന്റര്‍പോളിന്റെ അന്വേഷണം എന്നിവയ്‍ക്കും അര്‍ഹിക്കുന്ന ഗൗരവമൊന്നും ചിത്രത്തില്‍ ലഭിക്കുന്നില്ല. പെണ്‍വിഷയത്തില്‍ കാസനോവയ്‍ക്കുള്ള മിടുക്ക് കാണിക്കലാണ്‌ ചിത്രത്തിന്റെ സിംഹഭാഗവും. അതാവട്ടെ, കുറച്ചു കഴിയുമ്പോഴേക്കും കാണികളെ മടുപ്പിക്കുകയും ചെയ്യും. ചാനലിലെ പരിപാടി അവതരണവും, സമീറയോടുള്ള കസനോവയുടെ പ്രണയവുമൊക്കെയായി വലിഞ്ഞിഴഞ്ഞാണ്‌ ഇടവേളയ്‍ക്ക് ശേഷമുള്ള ഭാഗങ്ങള്‍ പുരോഗമിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിനെക്കുറിച്ച് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ചെറിയ മതിപ്പും, ബോബി-സഞ്ജയ്‍മാരിലുണ്ടായിരുന്ന വിശ്വാസവുമൊക്കെ ഇതോടെ പോയിക്കിട്ടി എന്നതാണ്‌ ചിത്രം കൊണ്ട് ആകെയുള്ള മെച്ചം. ദുബായില്‍ ഇത്രയും പേരേയും കൊണ്ടുപോയി താമസിപ്പിച്ച് ഇത് ഷൂട്ടു ചെയ്യുവാനാവണം നിര്‍മ്മാതാക്കളുടെ പോക്കറ്റ് ഇത്രയും ചോര്‍ന്നത്. ഒന്നുകില്‍ നിര്‍മ്മാതാവായ ഡോ. സി.ജെ. റോയ് ഭംഗിയായി കബളിക്കപ്പെട്ടിരിക്കുന്നു, അതല്ലെങ്കില്‍ സിനിമയെടുക്കുകയല്ല മറിച്ച് അതുവഴി ലഭിക്കുന്ന മറ്റെന്തെങ്കിലും നേട്ടങ്ങളാവണം അദ്ദേഹത്തെ നിര്‍മ്മാതാവിന്റെ കുപ്പായമിടീച്ചിട്ടുള്ളത്. എന്തു തന്നെയായാലും മുപ്പത്തിമൂന്ന് കോടി രൂപ പൊടിച്ച് കാല്‍ക്കാശിന്‌ കൊള്ളാത്തൊരു പടം പിടിച്ച നിര്‍മ്മാതാവെന്ന പേരു മാത്രമേ ഡോ. സി.ജെ. റോയ്‍ക്ക് ബാക്കിയാവുന്നുള്ളൂ! ഇനി ആള്‍ക്കാര്‍ കണ്ട് ഈ കോടികള്‍ തിരിച്ചു കിട്ടും എന്നോ മറ്റോ ധരിച്ചിട്ടുണ്ടെങ്കില്‍, മോഹന്‍ലാലിന്റെ തന്നെ ഒരു പഴയ ഡയലോഗാണ്‌ അതിനുള്ള മറുപടി: "അതിമോഹമാണ്‌ മോനേ ദിനേശാ! അതിമോഹം...". :)

പിന്‍വിളി: സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് നിര്‍മ്മാതാക്കളെ കിട്ടുന്നതിനു പിന്നിലെ കളികളും, താരങ്ങളുടെ ബിനാമികള്‍ തന്നെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നതിനു പിന്നിലെ ഉദ്ദേശങ്ങളുമൊക്കെ 'പത്മശ്രീ ഭരത് ഡോ. സരോജ് കുമാറി'ല്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. അതില്‍ പറയുന്ന കുറവുകളെല്ലാമുള്ള സൂപ്പര്‍ സ്റ്റാര്‍ പടത്തേക്കാള്‍ പരിതാപകരമാണ്‌ ആ ചിത്രമെങ്കിലും, നിര്‍മ്മാണത്തില്‍ ഒരു കൈ നോക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പാഠപുസ്‍തകമായി ആ ചിത്രത്തെ കാണാവുന്നതാണെന്ന് ഇപ്പോള്‍ തോന്നുന്നു!
കടപ്പാട്: http://www.chithravishesham.com

8 comments:

മെഹദ്‌ മഖ്‌ബൂല്‍ said...

സന്തോഷ് പണ്ഡിറ്റൊക്കെ എത്ര ഭേദം എന്നല്ലേ പറഞ്ഞ് വരുന്നത്.. സംഗതി കറക്റ്റ്്,,

porali said...

ithu eelavarum vayikkan vendi chithra visheshathil ninnum copy cheythathanu..................
avasanathil kandille....kadappad:www.chithravishesham.com ennu

porali said...

entethallatha ella postinum mukalilo chuvadeyo aayi njan sangathi soochippikkarund.

മുബാറക്ക് വാഴക്കാട് said...

വിവിധ വിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന നല്ലൊരു ബ്ലോഗ്.
ആശംസകൾ...

മുബാറക്ക് വാഴക്കാട് said...

വിവിധ വിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന നല്ലൊരു ബ്ലോഗ്.
ആശംസകൾ...

Anonymous said...

thangalute site aano popular atho chitravishesham site aano popular. alllaa elavarum vayikkan vendi idunnu ennuzhuthiyathukondu chodichathanu. njan inganeyoru bloginepatti ariyunnathe chitravisheshathil kudiyanu.

porali said...

no doubt.........chitra vishesham thanneyanu suhrithe.......pakshe athu vayikkatha palarum ente blog vayikkarund ennathanu neru....
avar koodi vaayikkatte.........

Anonymous said...

That is good. Anyway congratulations to your efforts.
Namukku nalla nalla malayalam films pratheekshikkam.