Friday, 1 November 2013

നബീലയോട് .........../നസറുദീന്‍ മണ്ണാര്‍ക്കാട്

/നസറുദീന്‍ മണ്ണാര്‍ക്കാട് 
നബീലാ,

നീ,
നിലവിളിക്കാൻ പോലുമാവാതെ
ഒരു പിടി ചാരമായവരുടെ നാട്ടുകാരി,
യന്ത്രപക്ഷികളുതിർത്ത തീനാമ്പുകളിൽ
മറ്റൊരു ചാരമാവേണ്ടിയിരുന്നവൾ

നിനക്ക് വേണ്ടി ശബ്ദിക്കാൻ ഞങ്ങളില്ല
ഞങ്ങൾക്ക് ഭയമാണ് ..
കണ്ണ് മൂടിയ കറുത്ത നീതിയെ
കഥ മെനയുന്ന മാധ്യമങ്ങളെ
ആട്ടിൻ തോലണിഞ്ഞ ലോക പോലീസിനെ
ചൂഴ്ന്നു നോക്കുന്ന ശിഖണ്ടികളെ
ചിറി നക്കി ജീവിക്കുന്ന ശുനകന്മാരെ
എല്ലാവരെയും ഭയമാണ്..


ഞങ്ങൾക്ക് ജീവിക്കണം.
ഭീരുക്കളായി തന്നെ .
നിങ്ങൾ ഞങ്ങൾക്ക് വേണ്ടി
ഉഴിഞ്ഞിട്ട നേർച്ചക്കോഴികൾ.
അല്ലേൽ അവർ ഞങ്ങളെ തേടി വന്നേനെ.

നില വിളിക്കരുത് ..
ദയാവധമൊരുക്കാൻ
യന്ത്ര പക്ഷികൾ റോന്തു ചുറ്റുന്നത് കണ്ടില്ലേ ?
ബോധമുണരും മുന്പ്
ഒരു പിടി ചാരമായി മാറില്ലേ ?
എന്തിനാണ് നില വിളിക്കുന്നത്?
ജീവിതം മോഹിക്കുന്നതാണ് നിന്റെ തെറ്റ്

കറുത്ത നീതിയുടെ തണലിൽ
ഞങ്ങൾക്ക് മയങ്ങണം
അതാണെളുപ്പവും.
നിന്റെ ചിത്രം മുഖപടമാക്കാൻ
ഞങ്ങളൊരുക്കമല്ല .
അല്ലേലും സ്വാസ്ഥ്യം കളയാൻ
നിന്റെ ചിത്രം പകർത്തിയവൻ ആരാണ് ?

നിന്നെ മറക്കാൻ എളുപ്പമാണ്
ഓർമ്മിപ്പിക്കാതിരുന്നാൽ മതി.
നിനക്ക് വേണ്ടി നബീലാ ദിനങ്ങളില്ല .
അല്ലേലും ചാരങ്ങളുടെ ഓർമ്മപ്പെടുത്തൽ
എത്ര അരോചകമാണെന്നറിയാമോ ?

1 comment:

ബഷീർ said...

നന്നായി ഈ പ്രതികരണം.